ദിസ്പൂർ: അസമിലെ തിൻസുകിയ ജില്ലയിലെ മർഗരിത്തയിൽ 12കാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവത്തിൽ പിടിയിലായ പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് തിൻസുകിയ പോലീസ് സൂപ്രണ്ട് പറഞ്ഞു. ബുധനാഴ്ച സെപ്റ്റിക് ടാങ്കിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ക്രൂരകൃത്യം ചെയ്ത പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് മർഗരിത്തയിൽ അരങ്ങേറിയത്.
ഒളിവിലായിരുന്ന പ്രതിയെ അരുണാചൽ പ്രദേശിൽനിന്നാണ് പിടികൂടിയത്. പിന്നീട് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റത്. പെൺകുട്ടിയുടെ മാതാവും പ്രതിയുടെ ഭാര്യയും വീട്ടുജോലിക്ക് പോകുന്നവരാണ്. പെൺകുട്ടിയെ പ്രതിയുടെ വീട്ടിലാക്കിയാണ് ഇരുവരും ചൊവ്വാഴ്ച ജോലിക്ക് പോയത്. തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. പെൺകുട്ടി വീട്ടിലേക്ക് പോയെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ, മകൾ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞ് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പ്രതിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.





























