കൊച്ചി: ഫിഷ് മീൽ വ്യവസായ മേഖലയിൽ ‘ട്രെയ്സബിലിറ്റി’ ഉറപ്പുവരുത്തണമെന്ന് നിർദേശം. ഫിഷ് മീൽ വ്യവസായവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ശിൽപശാലയിലാണ് നിർദേശം. കടലിൽ നിന്നും മത്സ്യം പിടിക്കുന്നത് തൊട്ട് ഉപഭോക്താക്കളിൽ എത്തുന്നത് വരെയുള്ള് കൈമാറ്റ ശൃംഖല കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനമാണ് ട്രെയ്സബിലിറ്റി. മത്സ്യത്തീറ്റ, കോഴിത്തീറ്റ നിർമാണം തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ് ഫിഷ് മീൽ വ്യവസായം. അനിയന്ത്രിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും ട്രെയിസബിലിറ്റി അനിവാര്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിപണിയിലെ വിശ്വാസ്യത നിലനിർത്തുന്നതിനും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഇത് സഹായകരമാകും.
ഫിഷ് മീൽ ആവശ്യങ്ങൾക്കായി ചെറുമത്തി പോലുള്ളവ പിടിക്കുന്നതിന് പകരം ആഴക്കടൽ മത്സ്യവൈവിധ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സി.എം.എഫ്.ആർ.ഐയുടെയും സിഫ്റ്റിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പഠനം ശിൽപശാലയിൽ അവതരിപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന വിധത്തിലായിരിക്കണം ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കേണ്ടത്. ഫിഷ്മീൽ മേഖലയുടെ വികാസം ശാസ്ത്രീയമായ തെളിവുകളുടെയും സുസ്ഥിരതയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും ശിൽപശാല വിലയിരുത്തി.
സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്, സിഫ്റ്റ് ഡയറക്ടർ ഡോ.ജോർജ് നൈനാൻ, കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.സഞ്ജയ് പാണ്ഡെ, ഐ.സി.എ.ആർ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ശുഭ്ദീപ് ഘോഷ്, ഡോ.ജെ ജയശങ്കർ, ഡോ.ശോഭ ജോ കിഴക്കൂടൻ, ഡോ.സുജിത തോമസ്, ഡോ.യു ഗംഗ, ഡോ.അൻസാർ അലി, ഫിഷ് മീൽ വ്യവസായ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.





























