യൂജിൻ (യുഎസ്എ) : ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ബസന്ത് കുമാർ മേഗ്‌വാളും ഷാഹ്‌നവാസ് ഖാനും. ഹൈജമ്പിൽ വെള്ളി മെഡൽ നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ബസന്ത്. 2.21 മീറ്റർ മറികടന്നാണ് ബസന്ത് വെള്ളി സ്വന്തമാക്കിയത്. ബസന്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവും ഇതു തന്നെയാണ്. രാജസ്ഥാനിൽ നിന്നുള്ള 19-കാരൻ തന്റെ രണ്ടാം ശ്രമത്തിലാണ് 2.21 മീറ്റർ മറികടന്നത് ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും ഉയരം പിന്നിട്ട അൽജീരിയയുടെ യൂനസ് അയാച്ചിക്കാണ് സ്വർണം. മൂന്നാം ശ്രമത്തിൽ 2.21 മീറ്റർ മറികടന്ന ബ്രട്ടിന്റെ ഒറ്റിസ് പൂലെ വെങ്കലവും നേടി.
ലോങ്ജമ്പിൽ വെങ്കലം നേടിയാണ് ഷാഹ്‌നവാസ് ഖാൻ ചരിത്രമെഴുതിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ അത്‌ലറ്റാണ് ഷാഹ്‌നവാസ്. നേരത്തെ 2021-ൽ വനിതാ ലോങ് ജമ്പിൽ ഷൈലി സിങ് വെള്ളി നേടിയിരുന്നു. 7.73 മീറ്ററുമായി ഫൈനലിലേക്ക് യോഗ്യത നേടിയ 20-കാരൻ ഫൈനലിൽ 7.84 മീറ്റർ ചാടിയാണ് മൂന്നാമതെത്തിയത്. അതേസമയം തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുക്കാൻ ഷാഹ്‌നവാസിന് കഴിഞ്ഞില്ല. 8.30 മീറ്ററാണ് പേഴ്‌സണൽ ബെസ്റ്റ്. 7.97 മീറ്റർ ചാടിയ ഇറ്റലിയുടെ ഡാനിയൽ ഇൻസോലി സ്വർണവും 7.96 മീറ്റർ കണ്ടെത്തിയ ഓസ്‌ട്രേലിയയുടെ മാസൺ മഗ്രോഡർ വെള്ളിയും നേടി. ഇന്ത്യയുടെ മറ്റൊരു താരമായ ജിതിൻ അർജുന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.55 മീറ്ററാണ് ജിതിൻ ചാടിയത്. ഇതോടെ ഈ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്ന് മെഡലുകളായി. ജാവലിൻ ത്രോയിൽ ആശിഷ് യാദവ് നേരത്തെ വെള്ളി നേടിയിരുന്നു.




























