മോസ്‌കോ : മൂന്നാം ലോക മഹായുദ്ധത്തിന് ഒരു പടി മാത്രം അകലെയാണെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യയും നാറ്റോ സഖ്യവും തമ്മിലുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. നാറ്റോ സഖ്യത്തിലുള്ള രാജ്യങ്ങൾക്കാണ് റഷ്യയുടെ മുന്നറിയിപ്പ്. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒഴിവാക്കാൻ കഴിയാത്ത ഘട്ടമെത്തിയാൽ യുദ്ധമെന്ന തീരുമാനവുമായി മുന്നോട്ട് പോകും എന്നുമാണ് പുടിൻ അറിയിച്ചത്. 1962ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് ശേഷം യുക്രെയ്‌നുമായുള്ള സംഘർഷത്തോടെയാണ് മറ്റു രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തിൽ വിള്ളൽ വീഴുന്നത്. ആണവായുധം ഉപയോഗിക്കുമെന്നും അത് വലിയ അപകടത്തിലേക്ക് നീങ്ങുമെന്നും പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അത്തരത്തിൽ യുക്രെയ്‌നിൽ ആണവായുധം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പുടിൻ പറയുന്നു.
യുക്രെയ്‌നിൽ തങ്ങളുടെ സേനയെ ഭാവിയിൽ വിന്യസിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു. മാക്രോണിന്റെ പരാമർശത്തിനെതിരെ റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാഹചര്യം വഷളാക്കാനാണ് മാക്രോൺ ശ്രമിക്കുന്നതെന്ന് പുടിൻ ആരോപണം ഉയർത്തുന്നു.






























