റാന്നി: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം പുലർത്തുന്ന കേന്ദ്രസർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി പറഞ്ഞു. എ.ഐ.ടി.യു.സി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാന്നി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉൾപ്പെടെയുള്ള വനിതാ താരങ്ങളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ ബിജെപി എംപിയും ഗുസ്തി അസോസിയേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രം തയ്യാറാകാത്തത് നാണക്കേടാണ് ഉണ്ടാക്കുന്നത്.
നരേന്ദ്ര മോദി ഭരണത്തിൽ തുടർച്ചയായി പെൺകുട്ടികളും സ്ത്രീകളും ലൈംഗിക ആക്രമണത്തിന് ഇരയാവുകയാണ്. പ്രതികൾ ഭൂരിഭാഗവും ഭരണകക്ഷിക്കാരണെന്നുള്ളതു കൊണ്ടു മാത്രം ഭരണകൂടസ്വാധീനം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഐടിയുസി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍,മണ്ഡലം അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി,തെക്കേപ്പുറം വാസുദേവന്‍,അനില്‍ അത്തിക്കയം,ഹാപ്പി പ്ലാച്ചേരി,വിപിന്‍ പൊന്നപ്പന്‍,പി.ജെ ബാബു,ജോളി മധു.ടി.ടി ജോയി പെരുനാട്,തോമസ് ജോര്‍ജ്,പി അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.





























