ഡൽഹി: ആശങ്കയുടെ മണിക്കൂറുകള്‍ക്ക് ശേഷം യമുനയിൽ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് 207.68 മീറ്ററായി കുറഞ്ഞിട്ടുണ്ട്. ഐടിഒ, രാജ്ഘട്ട് പോലുള്ള ഇടങ്ങളിൽനിന്നും വെള്ളം നേരിയ തോതിൽ കുറഞ്ഞുതുടങ്ങി. ഐടിഒ ബാരേജിന്റെ കേടായ ഗേറ്റുകള്‍ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സൈന്യം തുറന്നു. ഇതോെട നഗരത്തിലെ റോഡുകളില്‍ കയറിയ വെള്ളം ഇനി വേഗത്തില്‍ ഒഴുകിപ്പോകും. ഇന്ദ്രപ്രസ്ഥ റഗുലേറ്ററിന്റെ കേടുപാടുകള്‍ പരിഹരിച്ചതോടെ പ്രധാന റോഡുകളിലേക്ക് വെള്ളം കയറുന്നതും തടയാനാകും. 25,478 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്.
ഡൽഹിയിൽ കയറിയ വെള്ളം പൂർണമായി ഇറങ്ങാൻ ഏതാനും ദിവസങ്ങൾക്കൂടി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഓഖ്ലയിലെ ജലശുദ്ധീകരണശാല തുറന്നു. ചന്ദ്രവാളിലേത് ഇന്നും വസീറാബാദിലേത് നാളെയുമായി തുറക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇന്ന് യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും മഴ തുടരുകയാണ്. അതേസമയം, ഹത്നികുണ്ഡ് ഡാമിൽനിന്നുള്ള വെള്ളം ഇപ്പോൾ ഉത്തർപ്രദേശിലേക്കും ഒഴുക്കി തുടങ്ങിയെന്നും ഇത് നേരത്തെ ചെയ്തിരുന്നുവെങ്കിൽ ഡൽഹിയിൽ പ്രളയമുണ്ടാകില്ലായിരുന്നുവെന്നും ആം ആദ്മി പാർട്ടി വീണ്ടും ആരോപിച്ചു.





























