ജ്യൂസ് കടയിൽ നിന്നും ജ്യൂസ് കുടിച്ചശേഷം പണം കൊടുക്കാനൊരുങ്ങിയപ്പോഴാണ് ജ്യൂസിന്റെ വില 150 രൂപയാണെന്നറിഞ്ഞത്. സമീപപ്രദേശത്തെ കടകളിലെങ്ങും ആ വിലയില്ല. വില കടയിൽ എങ്ങും തന്നെ പ്രദർശിപ്പിക്കുകയോ മെനു കാര്‍ഡ് നല്‍കുകയോ ചെയ്തിട്ടില്ല. ചോദ്യം ചെയ്തപ്പോൾ ഭീഷണിയായിരുന്നു ഫലം. ഇത്തരം സാഹചര്യത്തില്‍ പലരും മിണ്ടാതെ ചോദിക്കുന്ന പണം നല്‍കി തര്‍ക്കം ഒഴിവാക്കും. The Kerala Food Stuffs (Display of Prices by Catering Establishments) Order 1977 ക്ലോസ് 3 പ്രകാരം ഹോട്ടൽ, ചായക്കടകൾ, ബേക്കറി, ഭക്ഷണം വിൽക്കുന്ന മറ്റിടങ്ങൾ എന്നീ സ്ഥാപനങ്ങളിലെല്ലാം തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധ കിട്ടുന്ന രീതിയില്‍ വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതാണ്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുവാനുള്ള ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഉടമയ്‌ക്കോ സ്ഥാപനത്തിന്റെ ചുമതലയുള്ള ആളിനോ ആണ്.
ഓർഡറിലെ ക്ലോസ് 2-ലെ ഉപവകുപ്പ് (i) പ്രകാരം ഹോട്ടൽ, റെസ്റ്റോറന്റ്, ഈറ്റിംഗ് ഹൗസ്, കഫേ, ചായക്കട, കോഫി സ്റ്റാൾ, ക്ലബ്ബ്, ബോർഡിംഗ് ഹൗസ്, കാന്റീൻ, ബേക്കറി, പ്രകൃതിദത്തമായ ഇടങ്ങൾ എന്നീ സ്ഥലങ്ങളും അല്ലെങ്കിൽ എവിടെയെല്ലാമാണോ ഭക്ഷണസാധനങ്ങൾ വില നൽകി വിതരണം ചെയ്യുന്നത് അവിടെയെല്ലാം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത് അനിവാര്യമാണ്. വിലവിവരപ്പട്ടികയുടെ ബോർഡ് ഇല്ലെങ്കിൽ മെനു കാർഡ് ഉപഭോക്താവിന് നൽകേണ്ടതാണ്. മുകളില്‍ പറഞ്ഞ ഓർഡറിലെ ക്ലോസ് 2-ലെ ഭക്ഷണം എന്നത് അർത്ഥമാക്കുന്നത് ഒരു സ്ഥാപനത്തിൽ വിൽപ്പനയ്‌ക്കോ സേവനത്തിനോ വിതരണത്തിനോ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളും ശീതള പാനീയങ്ങളുമാണ്.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാകളക്ടർക്ക് പരാതി നല്‍കാം. എന്നാൽ പാക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന വില, Expiry date എന്നിവയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിനെയാണ് അറിയിക്കേണ്ടത്. എല്ലാ പരാതികളും എഴുതി തയ്യാറാക്കി രജിസ്ട്രേഡ് പോസ്റ്റിൽ/ ഈ മെയിലിൽ അയക്കുക. ഭക്ഷണപദാർത്ഥങ്ങളുടെ നിലവാരത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചുമാണ് പരാതിയെങ്കിൽ അതാത് സ്ഥലങ്ങളിലുള്ള ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിനേയും അതോടൊപ്പം പഞ്ചായത്ത് / മുനിസിപ്പാലിറ്റിയെയും അറിയിക്കുക.





























