തിരുവനന്തപുരം: നഗരത്തിലെ ഇലക്‌ട്രിക്ക് ബസ് വിവാദങ്ങളിൽ ഒളിയമ്പുമായി മുൻ ഗതാഗതമന്ത്രി ആൻറണി രാജു. വിമാനത്തിലേക്കാൾ സുഖകരമാണ് ഇലക്‌ട്രിക്ക് ബസിലെ യാത്രയെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. എസ്‍എംവി സ്‌കൂളിലെ പൂർവ അധ്യാപകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നമ്മുടെ ഇലക്‌ട്രിക്ക് ബസിൽ ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തിനെക്കാളും സുഖകരമായി യാത്രചെയ്യാം. അതുകൊണ്ടിപ്പോൾ തിരുവനന്തപുരം നഗരത്തിലുള്ളവർക്ക് ഏറ്റവും സൗകര്യം ഇലക്ട്രിക് ബസ് യാത്രയാണ്.’’–ആന്റണി രാജു പറഞ്ഞു.
ആന്റണി രാജു മന്ത്രിപദവി ഒഴിഞ്ഞതിന് പകരമായി സ്ഥാനമേറ്റ കെ.ബി.ഗണേഷ്‌കുമാർ തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രി പദവി ഏറ്റെടുത്തശേഷം കെഎസ്ആർടിസിക്ക് ഇ–ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഇതിനു ഇടതുമുന്നണിയിൽ പിന്തുണ ലഭിച്ചില്ല. ആധുനിക കാലഘട്ടത്തിൽ ഇ–ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ളവർ ഇതേ നിലപാടുള്ളവരാണ്.





























