ലഖ്‌നൗ: പതിനായിരം രൂപ നല്‍കാത്ത ദേഷ്യത്തില്‍ കൗമാരക്കാരന്‍ അമ്മയെ വെടിവെച്ചുകൊന്നു. പിന്നാലെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 16കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സൈനികനായ പിതാവിന്റെ റിവോള്‍വര്‍ ഉപയോഗിച്ചാണ് നാല്‍പ്പതുകാരിയായ മാതാവ് സാധനയെ വെടിവെച്ചത്. സംഭവം നടക്കുമ്പോൾ കൗമാരക്കാരനെ കൂടാതെ 9 വയസുകാരിയായ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരന്‍ വിവരം ബംഗാളിലുള്ള ഗൃഹനാഥനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ വിവരം പോലീസിന് കൈമാറി. പോലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതിരിക്കാനായി കൗമാരക്കാരന്‍ മുറിയിലാകെ റൂം ഫ്രഷ്‌നര്‍ അടിച്ചിരുന്നതായും പോലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈനികന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാര്യയെ ഫോണില്‍ കിട്ടാത്തത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വീട്ടില്‍ ജോലിക്കെത്തിയ ഇലക്‌ട്രീഷ്യന്‍ അമ്മയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതായി അച്ഛനെ അറിയിച്ചു. ഇക്കാര്യം സൈനികന്‍ പോലീസിനോട് പറയുകയും ചെയ്തു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സാധനയെ കൊലപ്പെടുത്തിയത് മകനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.