ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേറ്റുള്ള മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഭാര്യ രേഷ്മ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്നാണ് ഭർത്താവ് പ്രശാന്ത് കമ്മർ (35) എല്ലാവരോടും പറഞ്ഞത്. ബെംഗളൂരുവിൽ ഈ മാസം 15-നാണ് കൊലപാതകം നടന്നത്. ബല്ലാരി സ്വദേശിയാണ് പ്രശാന്ത്. ഒൻപത് മാസം മുമ്പ് രേഷ്മയെ വിവാഹം ചെയ്ത ശേഷം ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് താമസിച്ചിരുന്നത്. രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് മരിച്ചുപോയി. ഒരു മകളുണ്ട്. രേഷ്മ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് രേഷ്മയും പ്രശാന്തും പരിചയപ്പെട്ടത്. പിന്നീട് ഇരുവരും വിവാഹിതരവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റി. രേഷ്മയുടെ മകളും ഒപ്പമുണ്ടായിരുന്നു. ഒക്ടോബർ 15-ന് വൈകുന്നേരം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ രേഷ്മയുടെ മകളാണ്, കുളിമുറിയിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടത്. കുളിമുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രശാന്ത് വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടി ബെംഗളൂരുവിലുള്ള രേഷ്മയുടെ ചേച്ചി രേണുകയെ വിവരമറിയിച്ചു. രേണുകയെത്തി രേഷ്മയെ ആശുപത്രിയിൽ എത്തിച്ചു.





























