ആഗ്ര : കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. യുവതിയുടെ സഹപ്രവർത്തകനായ വിനയ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട യുവതിയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനുവരി 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന വിനയ്, ഇവരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ചുണ്ടായ തർക്കത്തിനൊടുവിൽ വിനയ് യുവതിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ചു മാറ്റുകയും ഒരു ചാക്കിലാക്കി തന്റെ സ്കൂട്ടറിൽ കടത്തുകയും ചെയ്തു. മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ചാക്ക് വിനയ് യമുന പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് എറിഞ്ഞു. യുവതിയുടെ തല സമീപത്തെ ഒരു ഓടയിലാണ് ഉപേക്ഷിച്ചത്.
ജനുവരി 24-ന് പുലർച്ചെ ഒരു മണിയോടെ ആഗ്രയിലെ പാർവതി വിഹാർ പ്രദേശത്തുനിന്നാണ് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 23-ന് കുടുംബം ട്രാൻസ്-യമുന പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ സംശയം ഒഴിവാക്കാൻ വിനയ് യുവതിയുടെ കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ നഗരത്തിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, യുവതിയുടെ സ്കൂട്ടറിൽ വിനയ് ചാക്കുമായി പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ തല കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്ന് ഡിസിപി സയ്യിദ് അലി അബ്ബാസ് അറിയിച്ചു.





























