കൊച്ചി : ചേരാനല്ലൂരിൽ യുവാവിനെ മർദിച്ച ശേഷം ഇയാളുടെ കാറും പട്ടിക്കുട്ടികളെയും കടത്തിക്കൊണ്ടുപോയ കേസിൽ പനങ്ങാട് സ്വദേശി അനിത മാത്യുവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിഷ്ണു അടക്കം നാല് പ്രതികൾ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ചേരാനല്ലൂർ സ്വദേശി ഒരു കാർ അടുത്തിടെ വിറ്റിരുന്നു. ഇതിന്റെ പണം സംബന്ധിച്ചുള്ള തർക്കമാണ് അടിപിടിയിലും കാർ കടത്തിക്കൊണ്ടുപോകലിലും കലാശിച്ചത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കാസർകോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെ തുടർന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകുകയായിരുന്നു.