വടക്കാഞ്ചേരി : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു സമീപം റോഡിൽ രാത്രിയിൽ അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപം താമസിക്കുന്ന കൊട്ടംപ്ലാക്കൽ ജേക്കബിന്റെ മകൻ കോളിൻസാണു(32) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോവിഡ് മാനദണ്ഡപ്രകാരം വൈകിട്ട് ഫൊറോന പള്ളിയിൽ സംസ്കരിച്ചു.
ശനിയാഴ്ച അർധരാത്രി റോഡിൽ ചോരയിൽ കുളിച്ചാണു കോളിൻസ് കിടന്നിരുന്നത്. സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണതാണു മരണകാരണമെന്നു പോലീസ് പറഞ്ഞു. സംഭവം നടക്കുന്നതിനു മുമ്പ് കെട്ടിടത്തിലെ വാടക മുറിയിൽ കോളിൻസും കൂട്ടുകാരും ചേർന്ന് മദ്യപിച്ചിരുന്നു. അതിനിടയിൽ മറ്റൊരു യുവാവിന് വീണു പരുക്കേറ്റു.
ഈ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി തിരികെ കൊണ്ടുവന്നപ്പോഴാണു കോളിൻസ് റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു ഗുരുതരമായ പരുക്ക് ഉള്ളതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 11ന് മരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു. റീത്തയാണ് അമ്മ. ഒരു സഹോദരനും സഹോദരിയുമുണ്ട്.