റാന്നി : നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും മറ്റു പലർക്കും അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി വരവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടിയുടെ മകൻ അനൂപ് സി.എം. (31) നെ ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും വീഡിയോകളുമാക്കി മാറ്റുകയും സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റു പലർക്കും അയച്ചുകൊടുക്കുകയും ചെയ്തത്. റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ അഞ്ചിന് ഇയാൾക്കെതിരെ റാന്നി പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ആക്കി സൂക്ഷിച്ചിരിക്കുന്നതും മറ്റു പലർക്കും അയച്ചു കൊടുത്തിരിക്കുന്നതായും പോലീസിന് വിവരം ലഭിച്ചു. മറ്റുചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ ഐ.റ്റി ആക്ടിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ പോലീസ് സംഘം എറണാകുളത്ത് നിന്നും പ്രതിയെ പിടികൂടുകയും മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഉൾപ്പെടെ ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി, ഉദ്യോഗസ്ഥരായ പ്രദീപ് പി.പ്രസാദ്, ശൈലേന്ദ്ര ബാബു, സുബിൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.































