ഊട്ടി : ചായക്കടയില്‍ കൊറോണയെപ്പറ്റി രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. ഊട്ടി ചന്തയില്‍ ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. ഊട്ടിയില്‍ ബേക്കറി തൊഴിലാളിയായ പാലക്കാട് സ്വദേശി ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം. ഇരുവരും ചായകുടിക്കാനെത്തിയതായിരുന്നു. അതിനിടെ, കൊറോണയെപ്പറ്റി ഇരുവരും ചര്‍ച്ചചെയ്യുകയും പെട്ടെന്ന് വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജ്യോതിമണി ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരിച്ചു. ദേവദാസിനെ ബി-1 പോലീസ് അറസ്റ്റുചെയ്തു.