ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗരവ് (21), അനിൽ (27) എന്നിവർ ആൾമാറാട്ടത്തിനും സവാൻ (25), ദീപക് (24) എന്നിവർ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ കൃത്രിമംകാണിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ മുഖവും ഹാൾടിക്കറ്റിലെ ഫോട്ടോയും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയാണ് കൗരവിനെയും അനിലിനെയും ആൾമാറാട്ടം നടത്തിയതിന് പിടികൂടിയത്.
ജി.എസ്.എം. ട്രാൻസ്‌മിറ്ററുകൾ, ബ്ലൂടൂത്ത് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷയിൽ കൃത്രിമംകാണിക്കാൻ ശ്രമിച്ചതിനാണ് സവാനെയും ദീപക്കിനെയും അറസ്റ്റു ചെയ്തതെന്നും ആവഡി മുത്താപുത്തുപേട്ട് പോലീസ് അറിയിച്ചു. നാലുപേരെയും വിശദമായി ചോദ്യംചെയ്തുവരുകയാണ്.




























