മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ കൈസാദ് ഭറൂചയെ പരിഗണിച്ചേക്കും. നിലവിൽ സി.ഇ.ഒ.യും മാനേജിങ് ഡയറക്ടറുമായ ശശിധർ ജഗദീശൻ പദവിയിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിലാണ് തിരക്കിട്ട് നിയമനത്തിന് നീക്കം നടത്തുന്നത്. നിലവിൽ റീട്ടെയിൽ, ഹോൾസെയിൽ ബിസിനസുകളുടെ ചുമതലയാണ് ഭറൂചയ്ക്കുള്ളത്. ബാങ്കുകളുടെ ഉയർന്ന സ്ഥാനത്തേക്കുള്ള നിയമനങ്ങളിൽ ഒന്നിലധികം പേരുകൾ സമർപ്പിക്കണമെന്ന ആർ.ബി.ഐ.യുടെ വ്യവസ്ഥയുള്ളതിനാൽ പുറത്തുനിന്നുള്ള പ്രഗല്ഭരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി.
ആർ.ബി.ഐ.യുടെ മുഴുവൻ സമയ ഡയറക്ടർ വ്യവസ്ഥ പ്രകാരം ഒരാൾക്ക് പരമാവധി 15 വർഷമേ അതേ സ്ഥാനത്ത് തുടരാൻ കഴിയൂ. 2029-ഓടെ കാലാവധി അവസാനിക്കുന്ന ഭറൂചയ്ക്ക് സി.ഇ.ഒ. സ്ഥാനത്തേക്ക് എത്താൻ അതുകൊണ്ടുതന്നെ നിയമതടസ്സമില്ല. പരീക്ഷണത്തിന് മുതിരാതെ സ്ഥാപനത്തിന്റെ രീതികൾ നന്നായി അറിയുന്ന ഒരാളെ നിയമിക്കുകയായിരിക്കും നല്ലതെന്ന് ബാങ്ക് കരുതുന്നു. ബാങ്കിന്റെ സ്ഥാപക സി.ഇ.ഒ. ആയ ആദിത്യ പുരിയുടെ പിൻഗാമിയായി 2020-ലാണ് ജഗദീശൻ ചുമതലയേറ്റത്. 2023 ജൂലൈയിൽ മാതൃസ്ഥാപനമായ എച്ച്.ഡി.എഫ്.സി.യെ ബാങ്കുമായി ലയിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തുന്നത്. ലയനത്തിനു ശേഷം നേരിട്ട പ്രതിസന്ധികളും ആസ്തി ബാധ്യതകളിലെ സങ്കീർണതകളും വെല്ലുവിളിയായി തുടർന്നു.
ബാങ്കിന്റെ രീതികൾ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമികതയ്ക്കും നിരക്കാത്തതാണെന്നു ആരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ചെയർമാൻ അതാനു ചക്രവർത്തി രാജിവെച്ചത്. ബാങ്കിന്റെ തന്നെ നേതൃത്വത്തിൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരണപരമായ വീഴ്ചകൾ കണ്ടെത്തിയില്ലെങ്കിലും നിക്ഷേപങ്ങളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് സി.ഇ.ഒ. ജഗദീശൻ ഉൾപ്പെടെയുള്ളവർക്ക് ബോർഡ് പിഴ ചുമത്തിയത് തിരിച്ചടിയായിരുന്നു. ചെയർമാന്റെ രാജിയും സി.ഇ.ഒ.യ്ക്ക് എതിരെയുള്ള നടപടികളും നിക്ഷേപകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.
നേതൃത്വത്തിലെ അനിശ്ചിതത്വം ഓഹരി വിപണിയിൽ ബാങ്കിന്റെ മൂല്യത്തെ ബാധിച്ചു. ഈ വർഷം മാത്രം ഓഹരി വിലയിൽ 27 ശതമാനം ഇടിവുണ്ടായി. ബാങ്കിന്റെ ഓഹരികളിൽ 40 ശതമാനത്തോളം വിദേശ നിക്ഷേപകരുടെ കൈവശമാണ്. ഭരണപരമായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇത്തരം വൻകിട നിക്ഷേപകർ വിറ്റൊഴിയുന്നത് ബാങ്കിന്റെ വിപണിമൂല്യത്തെ ബാധിക്കാനിടയാക്കും. 2023-ൽ നടന്ന എച്ച്.ഡി.എഫ്.സി. ലയനത്തിൽനിന്ന് പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കമ്പനിയിൽ ഇനിയും പ്രകടമാകാത്തത് നിക്ഷേപകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.


































