ന്യൂഡൽഹി: സെപ്തംബര്‍ 5ലെ സിജെപി മാർച്ചിന് വിലക്കേർപ്പെടണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രിംകോടതി. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി കാണാനാകില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. പ്രതിഷേധക്കാർ നിയമം അനുസരിക്കുമെന്നും അധികാരികൾ ക്രമസമാധാനം പാലിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇന്ത്യാ ഗേറ്റ്, സെൻട്രൽ വിസ്ത തുടങ്ങിയ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും മാർച്ചുകളും സംഘടിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവം ഉപാധ്യായ, വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിംഗ് എന്നിവരാണ് ഹർജി നൽകിയത്.
എന്നാൽ മാർച്ച് അനുവദിക്കണമണോ എന്നതും അതിനുള്ള നിബന്ധനകളും തീരുമാനിക്കേണ്ടത് അതത് ഭരണകൂടവും പോലീസുമാണെന്ന് കോടതി വ്യക്തമാക്കി. ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും ഇതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്നുമാണ് സിജെപി അറിയിച്ചിട്ടുള്ളത്. സെപ്തംബര്‍ 5ന് ഇന്ത്യാ ഗേറ്റിൽ ആരംഭിക്കുന്ന സമരം തുടർന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് നീങ്ങും. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെയും പോലീസ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുടെയും കുടുംബങ്ങളും യുവാക്കളുടെ സംഘടനകളും യുവാക്കളും സമരത്തിൽ പങ്കാളികളാകുമെന്നും സിജെപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.































