തൃശൂർ : 54 ലക്ഷം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വർണ്ണം ദ്രവരൂപത്തിലാക്കി ഗർഭനിരോധ ഉറ പോലെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കവറിലാക്കി ട്രെയിനിൽ കടത്താന്‍ ശ്രമിച്ച മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനെ (35) ആർ.പി.എഫ് അറസ്റ്റ് ചെയ്തു. അനധികൃതമായി വെള്ളിയും സ്വർണവും കടത്തുന്നത് തടയാനുള്ള റെയിൽവേയുടെ രഹസ്യ നിരീക്ഷണമായ ‘ഓപ്പറേഷൻ സതാർക്ക്’ നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.35നാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ആർ.പി.എഫ് ഓഫീസിനടുത്ത് വെച്ച് മണികണ്ഠനെ പിടികൂടിയത്.
പരശുറാം എക്സ്പ്രസിലാണ് ഇയാൾ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഇയാൾ സ്വർണ്ണം കൈമാറേണ്ട വ്യക്തിയെ അന്വേഷിച്ച് നടക്കുകയായിരുന്നു. അരക്കെട്ടിലെ വെളുത്ത ബെൽറ്റിന്റെ അറയിൽ ഭാരമുള്ള വസ്തു ധരിച്ചിരുന്നതായി ശ്രദ്ധയിൽപെട്ട പോലീസ് ചോദ്യം ചെയ്തു. പരിശോധനയിൽ നാല് വലിയ ഗുളികകളുടെ ആകൃതിയിൽ സ്വർണം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
മറ്റൊരാളെ ഏൽപ്പിക്കാൻ ട്രെയിനിൽ വെച്ച് സുഹൃത്ത് രതീഷിൽ നിന്നാണ് സ്വർണം വാങ്ങിയതെന്ന് മണികണ്ഠൻ പോലീസിനോട് പറഞ്ഞു. സ്വർണത്തിന്റെ ബില്ലുകൾ അടക്കമുള്ള രേഖകളൊന്നും തന്റെ പക്കലില്ലെന്നും മൊഴി നൽകി. വിശദപരിശോധനകൾക്കായി തൃശൂർ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സൂപ്രണ്ടിന് വിവരങ്ങൾ കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ സ്വർണത്തിന്റെ തൂക്കം 1.040 കിലോഗ്രാമാണെന്ന് വ്യക്തമായി.
ഇയാൾ സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയറാണെന്ന് പോലീസ് പറഞ്ഞു. മുൻപും സ്വർണക്കടത്ത് നടത്തി പിടിയിലായിട്ടുണ്ടെന്നും സ്വർണത്തട്ടിപ്പിന്റെ രീതി ഇയാൾക്ക് അറിയാമെന്നും പോലീസ് പറഞ്ഞു. ആർ.പി.എഫ് ഉദ്യോഗസ്ഥരായ അജയ് കുമാർ, സിജോ സേവ്യർ, എം.ബി.ബിനു, ജി.വിപിൻ, എസ്.വി.ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.