ലഖ്നൗ : പോലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അനധികൃത പിരിവ് നടത്തിയ യുവാവ് അറസ്റ്റില്‍. 23കാരനായ മുകേഷ് യാദവാണ് പോലീസിന്‍റെ പിടിയിലായത്. തുണ്ഡ്ല പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് 150 കിലോയോളം ഭാരം വരും. ഇയാളുടെ പ്രായവും വണ്ണവും ഇയാളെ നേരത്തെ തന്നെ സംശയത്തിന്‍റെ നിഴലിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഫിറോസാബാദ് ജില്ലയിലെ താജ് എക്സ്പ്രസ് ഹൈവേയില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടര്‍ അനധികൃതമായി പണം പിരിച്ചെടുക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഒരു വാഗണ്‍ആര്‍ കാർ കണ്ടെത്തുകയും ഇതിനു സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പിഴ ചോദിക്കുന്ന ഒരു പോലീസുകാരനെയും കണ്ടു.
ഇയാളുടെ സ്റ്റേഷനാണ് പോലീസ് ആദ്യം ചോദിച്ചത്. മറുപടി പറയാന്‍ പരുങ്ങിയ ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും പിന്നീട് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പണം പിരിക്കാൻ പോലീസ് യൂണിഫോം ഉപയോഗിച്ചിരുന്നതായും മുകേഷ് യാദവ് വെളിപ്പെടുത്തി. പ്രതിയിൽ നിന്ന് രണ്ട് ആധാർ കാർഡുകൾ, രണ്ട് പാൻ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, ഒരു ഡ്രൈവിങ് ലൈസൻസ്, മൂന്ന് എ.ടി.എം കാർഡുകൾ, ഒരു മെട്രോ കാർഡ്, ഒരു വാഹന രജിസ്ട്രേഷൻ കാർഡ്, പോലീസുകാരന്‍റെ തിരിച്ചറിയൽ കാർഡ്, 2,200 രൂപ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ പോലീസ് കണ്ടെടുത്തു.
രേഖകളിൽ ഭൂരിഭാഗവും വ്യാജമാണെന്നാണ് റിപ്പോർട്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് തുണ്ട്‌ല പോലീസ് ഓഫീസര്‍ (സിഒ) ഹരിമോഹന്‍ സിങ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ 170, 171, 420, 467, 468, 469, 471 വകുപ്പുകള്‍ പ്രകാരം തുണ്ട്‌ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.