അമൃത്സർ : സുവർണ്ണ ക്ഷേത്രത്തിൽ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളിൽ തൊടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. ശനിയാഴ്ചയാണ് സംഭവം. ദിവസേനയുള്ള സായാഹ്ന പ്രാർത്ഥനയ്ക്കിടെയാണ് സുവർണ്ണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിംഗിലൂടെ ഒരു യുവാവ് ചാടുന്നത്. ശേഷം ഇയാൾ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിൽ സൂക്ഷിച്ചിരുന്ന വാളിൽ തൊടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. ഇതിൽ പ്രകോപിതരായവർ ഇയാളെ തടഞ്ഞു വെക്കുകയും മർദ്ധിച്ച് കൊലപ്പെടുത്തുകയും ചെയുകയായിരുന്നു. ആളുകൾ ഒരാളെ തടയാനായി ഓടുന്നത് ലൈവായി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഇയാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ എവിടെ നിന്നാണ് വന്നത്, എപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശിച്ചു, ഇയാളുടെ ഒപ്പം എത്ര പേർ ഉണ്ടായിരുന്നു എന്നെല്ലാമറിയാനായി എല്ലാ സിസിടിവി ക്യാമറകളും പരിശോധിച്ചു വരികയാണെന്ന് പോലീസ് പറയുന്നു. ഏതാണ്ട് 20 നും 25 നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാൾ ഉത്തർപ്രദേശിൽ നിന്നുള്ളയാളാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി അപലപിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും സംഭവത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.