കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ. മരുതോങ്കര സ്വദേശി കീർത്തനയാണ് അറസ്റ്റിലായത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കീർത്തനയാണെന്നാണ് കണ്ടെത്തൽ. കോഴിക്കോട് റൂറൽ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കീർത്തന. ലഹരി ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കും. അക്കൌണ്ടിലേക്ക് പണം എത്തിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സംഘത്തിലെ മറ്റൊരാൾ ലഹരി കൈമാറും. ഇതാണ് രീതി. ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകളാണ് കീർത്തനയുടെ ആക്കൌണ്ട് കേന്ദ്രീകരിച്ച് നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻതൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് പട്രോളിങ്നടത്തുന്നതിനിടെ രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് കീർത്തനയിലേക്ക് അന്വേഷണ സംഘം എത്തിയത്.
വടകര പോലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പേരാമ്പ്രയിലെ വാടക വീട്ടിൽ വെച്ച് കീർത്തനയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ലഹരി വാങ്ങിയ നൂറ് കണക്കിന് ആളുകൾ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കൌണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.





























