നെടുമ്പാശേരി : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികൾ ഒരേ വിമാനത്തിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശികളായ പള്ളിക്കൽ അജാസ് മുഹമ്മദ് (25), തലപ്പള്ളി മുഹമ്മദ് നിയാസ് (26) എന്നിവരാണ് പിടിയിലായത്.
കേസിലെ പ്രധാന പ്രതി പിടിയിലാകാനുണ്ട്. പിടിയിലാകാനുള്ള പ്രതി യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി ഇവരുടെ ഒന്നരപ്പവന്റെ മാല വാങ്ങി പണയം വയ്ക്കുകയും ചെയ്തിരുന്നു. 2018 മുതൽ വിവിധ ഹോട്ടലുകളിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്തി മറ്റു രണ്ടു പ്രതികൾക്കും കൈമാറി. ഇവർ ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണു യുവതി പരാതി നൽകിയത്.