കോട്ടയം : സുഹൃത്തായ 19 വയസുകാരിയെ തട്ടിക്കൊണ്ടു പോയി വായിൽ പെട്രോളൊഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടി. കോട്ടയം പൂവൻതുരുത്ത് തൊണ്ടിപ്പറന്പിൽ ജിതിൻ സുരേഷിനെയാണ് (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ റിജോ പി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 3.30ന് മൂലവട്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂലവട്ടം മാടന്പുകാട് സ്വദേശിയായ പെണ്‍കുട്ടിയും ജിതിനും മുന്പ് പ്രണയത്തിലായിരുന്നു. കുറച്ചു ദിവസങ്ങളായി ഇരുവരും അകൽച്ചയിലായിരുന്നു.
ഇന്നലെ പൂവൻതുരുത്തിലെ സുഹൃത്തിന്‍റെ വീട്ടിലേക്കു പോകുന്നതിനായാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്. ഈ സമയം പിന്നാലെ എത്തിയ പ്രതി സംസാരിക്കുന്നതിനായി താൻ ഓടിച്ചു വന്ന ഓട്ടോറിക്ഷയിൽ പെണ്‍കുട്ടിയെ കയറ്റി. നാട്ടകം ബൈപ്പാസ് ഭാഗത്തു വണ്ടി ഓടിച്ചു പോയ പ്രതി ഒഴിഞ്ഞ സ്ഥലത്തു വാഹനം നിർത്തി പുറത്തിറങ്ങി പെണ്‍കുട്ടിയെ മർദിച്ചു. തുടർന്ന് പെണ്‍കുട്ടിയുടെ വായ ബലമായി തുറപ്പിച്ച് പെട്രോൾ ഒഴിക്കാനും ശ്രമിച്ചു.
ഇയാളുടെ കൈയിലുണ്ടായിരുന്ന പെട്രോൾ കുപ്പി പെണ്‍കുട്ടി തട്ടിക്കളയുകയും തുടർന്ന് ബഹളം വെയ്ക്കുകയും ചെയ്തതോടെ പ്രതി പെണ്‍കുട്ടിയെ വീടിനു സമീപമെത്തിച്ച് ഇറക്കി വിടുകയായിരുന്നു. തുടർന്ന് വീട്ടുകാരോട് പെണ്‍കുട്ടി വിവരം ധരിപ്പിക്കുകയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നു പുലർച്ചെ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. ഇയാൾ ലഹരിക്ക് അടിമയാണോ എന്ന സംശയവും പോലീസിനുണ്ട്.





























