കൊച്ചി : വി.എം.സുധീരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രഡിഡന്‍റ് റിജില്‍ മാക്കുറ്റി. കെ.സുധാകരനെതിരെയുള്ള പ്രതികരണത്തിനാണ് മറുപടി. സുധീരന് ശകുനി മനസാണെന്നും ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. വാര്‍ത്ത കിട്ടാനാണ് സുധീരന്റെ രാജി നാടകമെന്നും വിമര്‍ശനമുണ്ട്.
ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ സുധീരന്‍ പ്രതിപക്ഷ നേതാവായിരുന്നുവെന്നും വിമര്‍ശനമുണ്ട്. യുഡിഎഫിന്റെ തുടര്‍ ഭരണത്തെ തകര്‍ത്തയാളെന്നും റിജില്‍ മാക്കുറ്റി ഫെയ്സ്ബുക്കില്‍ പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. എല്ലാം കുളമാക്കി ഇട്ട് എറിഞ്ഞ് പോയ ആളാണ് സുധീരനെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സുധാകരനെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി ആക്രമിക്കുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. കെ.സുധാകരന്റെ അടുത്ത അനുയായിയാണ് റിജില്‍ മാക്കുറ്റി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നാല് എംഎൽഎമാര്‍ ഉള്ള കണ്ണൂരില്‍ രണ്ട് പേര്‍ ഇപ്പോഴും ഉണ്ട്. തൃശ്ശൂരില്‍ ജനിച്ച് ആലപ്പുഴയില്‍ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്ന നേതാവിന്റെ ജില്ലകളില്‍ മുന്നേ എത്ര എംഎൽഎ ഉണ്ടായിരുന്നു ,ഇപ്പോള്‍ എത്ര എംഎൽഎ ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമര്‍ശിക്കുന്നത്.
ഉമ്മന്‍ ചാണ്ടി സര്‍ ഭരിക്കുമ്പോള്‍ കെപിസിസി അധ്യക്ഷനായ നേതാവ് ഞാന്‍ കെപിസിസി പ്രസിഡന്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് യുഡിഎഫ് സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്ക് എതിരെ ആരോപണ ശരങ്ങള്‍ ഉന്നയിച്ച്,യുഡിഎഫിന്റെ തുടര്‍ ഭരണത്തെ തകര്‍ത്ത ആള്‍ തന്നെ ഇന്നത്തെ കെപിസിസി പ്രസിഡന്റിനെതിരെ പറയുമ്പോള്‍ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട്.
പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠന്‍ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് കെപിസിസി പ്രസിഡന്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകര്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിറ്റുണ്ട്. അവര്‍ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല.പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി
സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ അവസ്ഥയില്‍ എത്തിയത് .കെപിസിസി പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. ഈ പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സുള്ളവര്‍ക്ക് മാത്രമേ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്ഥാവനയുമായി വരാന്‍ സാധിക്കുകയുള്ളൂ.
































