കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും ആർഎസ്പിയും ബിജെപിയും. പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം. സ്കൂൾ ഭരിക്കുന്നത് സിപിഎം ഭരണസമിതിയാണെന്ന് ബിജെപി പറയുന്നു. നിലവിൽ പ്രതിഷേധം കനക്കുകയാണ്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനേജ്മെൻ്റിന് അനാസ്ഥയുണ്ട്.
വൈദ്യുതി ലൈൻ പോവുന്നതായി നിരന്തരം നാട്ടുകാർ പറഞ്ഞിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഈ സാഹതര്യത്തിലാണ് പ്രതിപക്ഷ സംഘടനകൾ സമരവുമായി എത്തിയത്. സ്കൂൾ ഗേറ്റ് തുറക്കാനെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. നിലവിൽ സ്കൂൾ കോംപൗണ്ടിലേക്ക് പ്രതിഷേധം കടന്നിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെൻ്റ് മറുപടി പറയണമെന്നാണ് ആവശ്യം. ഇവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. അതിനിടെ കൊല്ലം തേവലക്കരയിലെ അപകടത്തിൽ സ്കൂൾ സുരക്ഷാ ഗൈഡ്ലൈൻ പാലിച്ചതിൽ ഗുരുതര വീഴ്ചയുണ്ടെന്ന് തെളിഞ്ഞു. അപകടകരമായ കമ്പികളോ വയറുകളോ ഉണ്ടാകരുതെന്ന നിർദ്ദേശം സ്കൂളിൽ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തവണത്തെ മൺസൂൺ മീറ്റിങ്ങിലും ഈ മാനദണ്ഡങ്ങൾ ചർച്ച ചെയ്തിരുന്നു.





























