പത്തനംതിട്ട: പത്തനംതിട്ട ടൗൺ മാസ്റ്റർ പ്ലാൻ 2045 ൽ ഉൾപ്പെട്ട എൻവയൺമെന്റലി സെൻസിറ്റീവ് സോൺ പ്രദേശങ്ങൾ അനധികൃതമായി മണ്ണിട്ട് നികത്തിയും പ്രകൃതിദത്ത ജലസ്രോതസുകൾ നശിപ്പിച്ചും നടക്കുന്ന വ്യാപക നിയമലംഘനങ്ങളിൽ കോടതിയുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു. പത്തനംതിട്ട നഗരത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് തള്ളിവിടുന്ന മണ്ണ് മാഫിയ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട റവന്യൂ വകുപ്പും ദുരന്തനിവാരണ വകുപ്പും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
നിയമങ്ങളും ഉത്തരവാദിത്തവും നിലനിൽക്കുമ്പോഴും വകുപ്പുകളുടെ നിസ്സംഗത ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ ഗുരുതര അവഗണനയെയാണ് വെളിപ്പെടുത്തുന്നത്.
കോഴഞ്ചേരി താലൂക്കിലെ ഒരു ജീവനക്കാരന്റെ ഒത്താശയോടെ അനധികൃത മണ്ണിടൽ വ്യാപകമാകുകയാണ്. ഇത്തരം ഗൗരവമുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഭരണകൂടത്തിന്റെ മൗനം കുറ്റകൃത്യങ്ങളോടുള്ള മൗനസമ്മതമായി മാറുകയാണ്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ല. ജനങ്ങളുടെ കുടിവെള്ളാവകാശവും ജീവിക്കാൻ ഉള്ള അവകാശവും സംരക്ഷിക്കപ്പെടണം. മണ്ണ് മാഫിയയ്‌ക്കെതിരെ നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിച്ച് നീതിക്കായുള്ള പോരാട്ടം യൂത്ത് കോൺഗ്രസ് ശക്തമായി തുടരുമെന്നും നഹാസ് പത്തനംതിട്ട പറഞ്ഞു.
മുഖ്യമന്ത്രി, ലാന്റ് റവന്യൂ കമ്മീഷണർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടറുടെ വസതിയിലെത്തി കളക്ടറെ നേരിട്ട് കണ്ടു വിശദമായ പരാതി ബോധിപ്പിച്ചിട്ടുണ്ടെന്നും നഹാസ് പറഞ്ഞു. വിഷയം ഗൗരവത്തോടെ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പറഞ്ഞു.






























