കൊല്ലം : കടയ്ക്കലിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. ബാറിൽവെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. പിന്നീട് ബാർ ജീവക്കാർ എത്തി ഇരുവരെയും സ്ഥലത്ത് നിന്ന് പറഞ്ഞു വിടുകയായിരുന്നു. എന്നാൽ ശരത്തിനെ പിന്തുടർന്നെത്തിയ നാലംഗ സംഘം കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
തൊട്ടടുത്തുള്ള വീട്ടിലേക്ക് ശരത്ത് ഓടി കയറി എങ്കിലും വീണ്ടും ദേഹത്തുൾപ്പടെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിന് കൈയിലും നെഞ്ചിലുമാണ് കുത്തേറ്റത്. നാട്ടുകാർ ചേർന്ന് ഇയാളെ ആദ്യം കടയ്ക്കലിൽ ഉള്ള താലൂക്ക് ആശുപത്രിയിൽ ആണ് എത്തിച്ചത്. എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






























