കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേലിന്റെ സഹോദരീ ഭര്‍ത്താവും പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ആരോപണവിധേയനുമായ വര്‍ഗീസ് പൈനാടത്തിനെ വെള്ളപൂശാന്‍ തൃശ്ശൂര്‍ കുന്നംകുളത്തെ യു ട്യുബ് ചാനലുകാരന്‍ രംഗത്തിറങ്ങി. തന്റെ കേരള പ്രാദേശികം എന്ന ചാനലിലൂടെയാണ് കബീര്‍ എന്നയാള്‍ വര്‍ഗീസ് പൈനാടത്ത് നിരപരാധിയാണെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരപരാധിയായ ഈ അധ്യാപകനെ ക്രൂശിക്കുകയാണെന്നും വാര്‍ത്ത നല്‍കിയത്. മൂന്നുകേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രമാദമായ പോപ്പുലര്‍ കേസ് അട്ടിമറിക്കുവാനുള്ള ശ്രമമാണിതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും തട്ടിപ്പിനിരയായ നിക്ഷേപകര്‍ പറഞ്ഞു. പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത കേരള പ്രാദേശികം എന്ന യു ട്യൂബ് ചാനല്‍ നല്‍കിയതെന്നും ഈ വാര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നിക്ഷേപകര്‍ പറഞ്ഞു. പോപ്പുലര്‍ പ്രതികള്‍ക്ക് രക്ഷപെടാന്‍ പഴുതുകള്‍ ഇല്ലെന്നും തങ്ങളുടെ നിക്ഷേപം മടക്കി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ആരെയും വെറുതെ വിടാന്‍ തയ്യാറല്ലെന്നും നിക്ഷേപകര്‍ പ്രതികരിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്നും പോപ്പുലര്‍ ഫിനാന്‍സിന്റെ പണം തന്റെ പക്കല്‍ ഇല്ലെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെയും കുടുംബത്തെയും മനപൂര്‍വ്വം വേട്ടയാടുകയാണെന്നും വര്‍ഗീസ് പൈനാടത്ത് കുന്നംകുളത്തെ യുട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒസ്ട്രേലിയയില്‍ നിന്നുമാണ് ഇദ്ദേഹം ഈ വീഡിയോ ചിത്രീകരിച്ചു നല്‍കിയത്. പത്തനംതിട്ട മീഡിയാ, മറുനാടന്‍ മലയാളി എന്നിവര്‍ക്കെതിരെ ഒരുകോടി രൂപവീതമുള്ള മാനനഷ്ടക്കേസും നല്‍കിയതായി ഇദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഗീസ് പൈനാടത്ത് കേസ് നല്‍കിയത് മലയാള മനോരമ, മറുനാടന്‍ മലയാളി, പത്തനംതിട്ട മീഡിയാ എന്നിവര്‍ക്കെതിരെ ആയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ മനോരമക്കെതിരെയുള്ള കേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പ്രബലരായ മനോരമയോട് പൊരുതുവാന്‍ വര്‍ഗീസ് പൈനാടത്ത് ഭയപ്പെടുന്നു എന്നതാണ് ഇതിനു കാരണം. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധി തന്നോട് രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നും പണം നല്‍കിയാല്‍ വാര്‍ത്ത നല്‍കില്ലെന്ന് പറഞ്ഞതായും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ആരാണ് തന്നോട് പണം ആവശ്യപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നില്ല, തെളിവുകളും പുറത്തുവിടുന്നില്ല. ഇതില്‍ നിന്നുതന്നെ പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ വര്‍ഗീസ് പൈനാടത്തിനുള്ള ബന്ധവും താല്‍പ്പര്യവും വ്യക്തമാണെന്ന് നിഷേപകര്‍ പറയുന്നു.
താന്‍ ഓസ്ട്രേലിയയില്‍ ഒരു ചെറിയ കൊറിയര്‍ സ്ഥാപനം നടത്തുകയാണെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പോസ്റ്റ് ഓഫീസിന്റെ ഒരു ഫ്രാഞ്ചൈസി വന്‍തുക മുടക്കി നിരവധി ജീവനക്കാരുമായി നടത്തുകയാണ്, അതും ഏറ്റവും വലിയ ഒരു ഷോപ്പിംഗ് കൊപ്ലക്സില്‍ വന്‍ വാടകയുള്ള കെട്ടിടത്തില്‍. വീട്ടിലും ഓഫീസിലും കാറിലുമൊക്കെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ഇദ്ദേഹം, പണം ചോദിച്ചുവന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയുടെ ദൃശ്യങ്ങളോ ഇദ്ദേഹത്തെപ്പറ്റിയുള്ള വിവരങ്ങളോ പുറത്തുവിടുന്നില്ല എന്നതും സംശയത്തിന് ഇടനല്‍കുന്നു.
വാര്‍ത്തക്ക് അടിസ്ഥാനമായത് 2022 മേയ് 5 ന് ഹൈക്കോടതി പരിഗണിച്ച 7709/2022 നമ്പര്‍ ജാമ്യ ഹര്‍ജിയാണ്. പോപ്പുലര്‍ കേസിലെ പ്രധാന പ്രതി കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ വീട്ടില്‍ തോമസ് ദാനിയേലിനുവേണ്ടിയുള്ള ജാമ്യഹര്‍ജിയായിരുന്നു ഇത്. പ്രതിക്കുവേണ്ടി അഡ്വ.സി.എസ് മനു ഹാജരായിരുന്നു. കോവിഡിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ സാമ്പത്തികസ്ഥിതി മോശമാക്കിയെന്നും അതുമൂലം സ്ഥിരനിക്ഷേപങ്ങള്‍ യഥാസമയം മടക്കി നല്‍കാന്‍ കഴിഞ്ഞില്ലെന്നും തന്റെ കക്ഷിയായ തോമസ് ദാനിയേല്‍ നിഷ്ക്കളങ്കന്‍ ആണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ 16 പേജുള്ള വിശദമായ ഉത്തരവിലൂടെ ഹൈക്കോടതി ജാമ്യം നിരസിച്ചിരുന്നു. ഇതാണ് മലയാള മനോരമ, മറുനാടന്‍ മലയാളി, പത്തനംതിട്ട മീഡിയാ എന്നിവര്‍ വാര്‍ത്തയായി നല്‍കിയത്.
ഈ വിധിന്യായത്തില്‍ വളരെ വ്യക്തമായിത്തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ചിട്ടുണ്ട്. പണയമായി ലഭിച്ച സ്വര്‍ണ്ണ ഉരുപ്പടികള്‍ ഇടപാടുകാരുടെ അനുവാദമോ സമ്മതമോ ഇല്ലാതെ മറ്റ് ബാങ്കുകളില്‍ പണയം വെച്ച് കൂടുതല്‍ പണം സമ്പാദിച്ചു. പോപ്പുലര്‍ ഫിനാന്‍സിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് അത് ഡോളര്‍ ആക്കി മാറ്റി ദുബായിലേക്ക് കടത്തി. പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു കാരിയര്‍മാര്‍. ഈ പണം ദുബായില്‍ കൈപ്പറ്റിയത് പോപ്പുലര്‍ ഉടമ തോമസ് ദാനിയേല്‍ എന്ന റോയിയുടെ ഏറ്റവും അടുത്ത ബന്ധു ബോബന്‍ ആണ്. ബോബന്‍ ഈ പണം തോമസ് ദാനിയേലിന്റെ അളിയന്‍ (സഹോദരീ ഭര്‍ത്താവ്) ഓസ്ട്രേലിയയിലുള്ള വര്‍ഗീസ് പൈനാടത്തിന് ട്രാന്‍സ്ഫര്‍ ചെയ്തു. തോമസ് ദാനിയേലിന് 50 % ഷെയര്‍ Carry Cart Trading LLC എന്ന ദുബായ് കമ്പിനിയില്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്വേഷണ ഏജന്‍സികള്‍ മാസങ്ങളോളം അധ്വാനിച്ചാണ് വിലപ്പെട്ട ഈ തെളിവുകള്‍ കണ്ടെത്തിയതും കോടതിയെ അറിയിച്ചതും. എന്നിട്ടും കുറ്റവാളിയായ ഒരാളെ വെള്ളപൂശുവാനാണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേബലില്‍ യു ട്യൂബര്‍ ഇറങ്ങിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്‌ഷ്യം. ഇതുവഴി പ്രതികള്‍ക്ക് സമൂഹമധ്യത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുകയും ചെയ്യാമെന്ന് കരുതി.
































