കോഴിക്കോട്: പല തവണ നീട്ടി നൽകിയിട്ടും ഞെളിയൻപറമ്പിലെ മാലിന്യ സംസ്കരണ കരാർ പൂർത്തിയാക്കാതെ മാലിന്യ സംസ്കരണ കമ്പനിയായ സോണ്ട ഇൻഫ്രാടെക്. ഒടുവിൽ സ്വന്തം നിലയ്ക്കു പൂർത്തിയാക്കാൻ കോർപറേഷൻ നീക്കം. ക്യാപ്പിങ് ലൈനർ സ്വന്തം നിലയ്ക്ക് സ്ഥാപിക്കാനും തുടർന്ന് ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കാനുമാണ് ആലോചന.2019 ഡിസംബർ 10ന് ഒപ്പിട്ട 7.7 കോടി രൂപയുടെ കരാർ പ്രകാരം 6.5 ഏക്കറിലെ കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിക്കുക(ബയോ മൈനിങ്), 2.8 ഏക്കറിലെ മണ്ണ് നിരപ്പാക്കുക(ക്യാപ്പിങ്) എന്നിവയായിരുന്നു ചെയ്യേണ്ടത്.
എന്നാൽ പലപ്പോഴായി 5 തവണ കരാർ നീട്ടിക്കൊടുത്തിട്ടും പ്രവൃത്തി പൂർത്തിയാക്കാൻ സോണ്ട ഇൻഫ്രാടെക്കിനു കഴിഞ്ഞില്ല. ക്യാപ്പിങ് പൂർത്തിയാക്കിയെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാൽ ക്യാപ്പിങ് നടത്തിയ സ്ഥലത്തു മണ്ണ് മൂടുന്ന തരത്തിലുള്ള ലൈനർ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ക്യാപ്പിങ് നടത്തിയ സ്ഥലത്ത് ലൈനർ സ്ഥാപിച്ചില്ലെങ്കിൽ കനത്ത മഴയിൽ വെള്ളം ഒലിച്ചിറങ്ങി കൂടുതൽ പ്രശ്നങ്ങളുണ്ടാകും. പരിസരവാസികൾ കലക്ടർ എ.ഗീതയ്ക്കു പരാതി നൽകിയിരുന്നു. നടപടിയെടുക്കാൻ കമ്പനിക്കു നിർദേശം നൽകണമെന്നു കലക്ടർ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ലൈനർ സ്ഥാപിക്കാൻ സോണ്ടയോട് കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സോണ്ട പിൻമാറാൻ ശ്രമിക്കുകയാണെന്നാണു സൂചന. ഇതോടെയാണു കോർപറേഷൻ നേരിട്ടു ലൈനർ സ്ഥാപിക്കാൻ തയാറെടുക്കുന്നത്. ഇതുവരെ നടത്തിയ പ്രവൃത്തികൾക്കായി രണ്ടു കോടിരൂപ കോർപറേഷൻ സോണ്ടയ്ക്കു നൽകാനുണ്ട്. സംസ്കരണം പൂർത്തിയാക്കാത്തതിന് കൗൺസിൽ ശുപാർശ ചെയ്ത പിഴയും ലൈനർ സ്ഥാപിക്കാൻ ആവശ്യമായ ചെലവും ഈടാക്കിയ ശേഷമുള്ള ബാക്കി തുക മാത്രമേ സോണ്ടയ്ക്കു കൈമാറൂ.





























