കുവൈത്ത് സിറ്റി : ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് കുവൈത്തിൽ വ്യോമപാത താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചതായി അറിയിച്ചു. സുരക്ഷ മുൻനിർത്തിയാണ് ഇന്ന് വ്യോമപാത അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്. വിമാന സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലേക്ക് സന്ദേശങ്ങളായി അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനങ്ങൾ ശ്രദ്ധിക്കണമെന്നും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. രാജ്യത്തിന് നേരെ ശത്രുതാപരമായ ഡ്രോൺ ആക്രമണ ശ്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ സേന ശക്തമായ തിരിച്ചടി നൽകിവരികയാണെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ നാലാം തവണയാണ് കുവൈത്ത് സൈന്യം ഇത്തരം വ്യോമഭീഷണികളെ നേരിടുന്നത്.
ജനങ്ങൾ കർശനമായും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും വ്യോമാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ തകർക്കുമ്പോൾ വലിയ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഡ്രോണുകളെ വഴിമധ്യേ വെടിവെച്ചിടുന്നതിനാലാണ് ഇത്തരത്തിൽ ശബ്ദം കേൾക്കുന്നത്. സ്ഥിതിഗതികൾ പോലീസ് സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വ്യോമപാത അടച്ചതെന്നും ഭീഷണികൾ ഒഴിഞ്ഞാലുടൻ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്നും സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.




























