നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായി രൂപകൽപ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. രാജ്യത്ത്‌സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ – നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.
ചെറിയ ഉപഗ്രഹങ്ങൾക്ക് ചെലവ് കുറഞ്ഞ ലോഞ്ച് സേവനങ്ങൾ നൽകാനുള്ള സ്‌കൈറൂട്ടിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഓർബിറ്റൽ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. വളർന്നുവരുന്ന ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാൻ ഇതോടെ സ്‌കൈറൂട്ടിനും കഴിയും. ഇന്ത്യൻ ബഹിരാകാശ ഇതിഹാസമായ വിക്രം സാരാഭായിയുടെ പേരിട്ടിരിക്കുന്ന ഈ വാഹനം താഴ്ന്ന ഭ്രമണപഥത്തിൽ പേലോഡുകൾ കാര്യക്ഷമതയോടെ എത്തിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യ സ്വകാര്യ പങ്കാളികൾക്ക് ബഹിരാകാശ മേഖല തുറന്നുകൊടുത്ത നീക്കമാണ് ഇത്തരം മുന്നേറ്റങ്ങൾ പിന്നിൽ. 2022 നവംബറിൽ നടന്ന സ്‌കൈറൂട്ടിന്റെ വിജയകരമായ വിക്രം-എസ് സബ്ഓർബിറ്റൽ ദൗത്യത്തെ തുടർന്നാണ് മിഷൻ ആഗമൻ ദൗത്യത്തിന് കമ്പനി ഒരുങ്ങുന്നത്. മിഷൻ ആഗമൻ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തിന് വലിയ മുതൽക്കൂട്ടാകും.
സ്വകാര്യ കമ്പനികൾക്ക് ഇന്ത്യൻ മണ്ണിൽ നിന്ന് ഓർബിറ്റൽ-ക്ലാസ് റോക്കറ്റുകൾ നിർമ്മിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതോടെ തെളിയിക്കപ്പെടും. അതിവേഗം വളരുന്ന ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഇതോടെ ശക്തിപ്പെടും. ഐഎസ്ആർഒയോടൊപ്പം സ്വകാര്യ സംരംഭങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുന്ന പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.





























