മല്ലപ്പള്ളി : എഴുമറ്റൂർ വായനശാല ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നു. കാട് പിടിച്ചു കിടക്കുന്ന പറമ്പുകളിലും ആള്‍ത്താമസമില്ലാത്ത വീടുകളിലും ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുമാണ് നായകളുടെ രാത്രികാല വാസം. രാവിലെയും രാത്രിയിലും റോഡിന്റെ വശങ്ങളിൽ കൂട്ടമായി തമ്പടിക്കുന്ന തെരുവ് നായ്ക്കൾ പലപ്പോഴും കാൽനടയാത്രക്കാർക്കും പ്രഭാത സവാരി നടത്തുന്നവർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. ബഹളം ഉണ്ടാക്കി ഇരുചക്ര വാഹനങ്ങൾക്കുനേരെ പാഞ്ഞടുക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. ആശ്രമം ജംഗ്ഷനിലെ മാക്കാട് റോഡ് സംഗമിക്കുന്ന ഭാഗത്തും പഴയ മാർക്കറ്റിന് സമീപത്തും നായകള്‍ യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുന്നത് അപകടം വിളിച്ചു വരുത്തുന്നു. സ്കൂൾ വിദ്യാർഥികൾക്ക് നേരെയും ഇവ ആക്രമണം നടത്താറുണ്ട്.
റോഡിന്റെ വശങ്ങളിൽ മത്സ്യ മാംസാവിശിഷ്ടങ്ങളും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും കുമിഞ്ഞ് കൂടുന്നതാണ് പ്രദേശത്ത് തെരുവുനായ ശല്യം വർധിക്കാൻ കാരണമാകുന്നത്. ആശ്രമം – മാക്കാട് റോഡ്, പുറ്റത്താനി – കിളിയൻകാവ് റോഡ്, പുതുതായി നിർമ്മാണം നടക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം എന്നിവടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ശാസ്ത്രീയമായ വന്ധ്യംകരണം നടത്താത്തതും പേവിഷബാധയ്‌ക്കെതിരെ വാക്സിനേഷൻ പദ്ധതികൾ നടപ്പാക്കാത്തതും നായകളുടെ ശല്യം വര്‍ധിക്കാന്‍ കാരണമായി. മാലിന്യ നിർമാർജനത്തിന് ഫലപ്രദമായ പദ്ധതികൾ നടപ്പിലാക്കുവാന്‍ അധികൃതർ തയ്യാറായെങ്കിൽ മാത്രമെ തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. ഇവയെ കൂടാതെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ചില വ്യക്തികളും ഇവയ്ക്ക് ഭക്ഷണപദാർത്ഥങ്ങൾ വാങ്ങി നൽകാറുണ്ട്.
വായനശാല ജംഗ്ഷനിൽ മത്സ്യ മാംസാദികൾ വാങ്ങാന്‍ ഇരുചക്ര വാഹനത്തിൽ എത്തുന്നവരുടെ വാഹനങ്ങളില്‍ നിന്നും നായകള്‍ ഇവ കടിച്ചെടുത്ത് കൊണ്ടുപോകുന്നതും പതിവാണ്. കഴിഞ്ഞ ദിവസം കോഴി ഇറച്ചി വാങ്ങി ഇരുചക്ര വാഹനത്തിൽ പോയ ഇരുമ്പുകുഴി സ്വദേശിയായ യുവാവിന് നേരെയും തെരുവ് നായകളുടെ ആക്രമണമുണ്ടായി. വാഹനം റോഡിൽ മറിച്ചിട്ട് യുവാവ് ഓടി മാറിയതിനാൽ നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി. എഴുമറ്റൂർ ജംഗ്ഷൻ മുതൽ പുറ്റത്താനി വരെയുള്ള ഭാഗങ്ങളി രാത്രി 9 മുതൽ രാവിലെ 8 വരെ നായകളെ ഭയന്നാണ് നാട്ടുകാരുടെ യാത്ര.
തെരുവ് നായ്ക്കൾ റോഡിൻ വാഹനങ്ങൾക്ക് പിന്നാലെ പാഞ്ഞടുക്കുന്നത് യാത്രക്കാരെ ഭീതിയിലാക്കുന്നു. അറവുശാലകളിലെ മാലിന്യങ്ങൾ റോഡിൽ ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുന്നത് നായകളുടെ എണ്ണം വർദ്ധിക്കുവാൻ കാരണമാകുന്നു. മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ വിഭാവനം ചെയ്താൽ റോഡിലെ മാലിന്യം തള്ളൽ ഒരു പരിധിവരെ തടയുവാൻ സാധിക്കും. ഈ വിഷയത്തില്‍ ജനപ്രതിനിധികൾ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.































