പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കൃത്യമായ ആസൂത്രണ ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പിന് ഇരയായ ഉപഭോക്താക്കള്‍ ‘പോപ്പുലര്‍ കസ്റ്റമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ച് മുന്നോട്ട് പോകുകയാണിപ്പോള്‍.
ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ റോയി ഡാനിയലിനും കുടുംബത്തിനും നിക്ഷേപം ഉളളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റോയിയുടെ സഹോദരീ ഭര്‍ത്താവ് ദീര്‍ഘനാളായി ഓസ്‌ട്രേലിയയിലാണ്. ഇവരാണ് പോപ്പുലര്‍ തട്ടിപ്പിന് റോയിയെയും കുടുംബത്തെയും സഹായിച്ചതെന്നാണ് വിവരം. ഓസ്‌ട്രേലിയയിലേക്ക് കോടികള്‍ കടത്താനും ഇവരെ സഹായിച്ചത് സഹോദരിയും കുടുംബവുമാണ്.
പോപ്പുലര്‍ സംസ്ഥാനത്ത് 250 ല്‍ കൂടുതല്‍ ശാഖകള്‍ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് തുടങ്ങിയ പേരുകളില്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ വകമാറ്റിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോള്‍ രസീതുകളും നല്‍കിയിരുന്നത്. പ്രതിസന്ധികള്‍ക്ക് കാരണം ലോക്ക്ഡൗണ്‍ ആണെന്നും മറ്റുമുളള സ്ഥാപന ഉടമകളുടെ വാദങ്ങള്‍ തെറ്റാണെന്നാണ് കണ്ടെത്തലുകള്‍ തെളിയിക്കുന്നത്.