മുംബൈ : റിലയൻസ് ജിയോക്ക് വരിക്കാരുടെ എണ്ണത്തിൽ ഡിസംബറിൽ നേരിട്ടത് വൻ ഇടിവ്. 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നഷ്ടത്തിനിടയിലും കമ്പനിയുടെ വിപണി വിഹിതം 36 ശതമാനമാണ്. എയർടെൽ 30.81 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഡിസംബറിൽ എയർടെലിന് 4.5 ലക്ഷം വരിക്കാരുടെ വർധനവുണ്ടായി. 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോൺ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബർ മാസത്തിൽ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയൽലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറിൽ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറിൽ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്.
സ്വകാര്യ ടെലികോം കമ്പനികളാണ് ടെലികോം വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്നത്. 89.81 ശതമാനമാണ് സ്വകാര്യ ടെലികോം കമ്പനികളുടെ വിപണി വിഹിതം. എംടിഎൻഎൽ, ബിഎസ്എൻഎൽ എന്നീ പൊതുമേഖലാ കമ്പനികളുടെ സംയോജിത വിപണി വിഹിതം 10.19 ശതമാനം മാത്രമാണ്. ഇതിൽ 9.90 ശതമാനം ബിഎസ്എൻഎല്ലിന്റേതും 0.28 ശതമാനം എംടിഎൻഎല്ലിന്റേതുമാണ്.
വിപണിയുടെ 36 ശതമാനം വിഹിതവും കൈവശമുള്ള ജിയോ വരിക്കാരിൽ 87.64 ശതമാനം പേരും ആക്ടീവ് യൂസർമാരാണ്. വൊഡഫോൺ യൂസർമാരിൽ 86.42 ശതമാനം ആക്ടീവ് യൂസർമാരാണ്. ജിയോ 3.01 ശതമാനവും വൊഡഫോൺ ഐഡിയ 0.60 ശതമാനവും നെഗറ്റീവ് വളർച്ച നേടിയപ്പോൾ എയർടെൽ 0.13 ശതമാനം മുന്നേറുകയാണ് ചെയ്തത്.