ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. അപകട സമയത്ത് ഏകദേശം 50,000 ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അശോക് ധാം റെയിൽവേ സ്റ്റേഷനെയും ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വൈദ്യുതി പോസ്റ്റ് തകർന്നു വീണതിനെത്തുടർന്ന് പോസ്റ്റിൽ കറന്റുണ്ടെന്ന അഭ്യൂഹം ഭക്തർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയതാണ് ദുരന്തത്തിന് കാരണമായത്. ഭയത്തോടെ ഭക്തർ പല വഴി ഓടിയതോടെ ഒരുവശത്തെ ബാരിക്കേഡ് തകരുകയും ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയുമായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകർന്നു വീണെങ്കിലും കേബിൾ വയർ മാത്രമായിരുന്നു അത്. ലൈവ് കറന്റുള്ള ലൈനാണെന്ന രീതിയിൽ അഭ്യൂഹം പടർന്നു.
ഇതോടെ ഭക്തർ തൊട്ടടുത്തുള്ള സ്ത്രീകളുടെ വരിയിലേക്ക് തള്ളിക്കയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ശ്രാവണ മാസത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെ ദർശനത്തിനായി എത്തുന്നത്.





























