ചാവക്കാട് : വി-കെയർ മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം കവർന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര കരിക്കത്ത് പുത്തൻവീട്ടിൽ അഭിലാഷി (കോട്ടത്തല രാജേഷ്-40)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിൻ കെ. വേണുഗോപാലിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 29-ന് പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷണം നടന്ന മെഡിക്കൽ ഷോപ്പിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ നിന്ന് പ്രതിയുടെ വ്യക്തമല്ലാത്ത രൂപം പോലീസിന് ലഭിച്ചിരുന്നു.
മോഷണസമയത്ത് പ്രതി മുഖം മറയ്ക്കുന്ന രീതിയിൽ മങ്കി ക്യാപ്പ്, മാസ്‌ക് എന്നിവയും വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും കോട്ടും ധരിച്ചിരുന്നത് പോലീസിനെ കുഴപ്പത്തിലാക്കി. വിരലടയാളവിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് സംഘം എന്നിവരുടെ സഹായത്തോടെ അന്വേഷണസംഘം സംസ്ഥാനത്തേയും ഇതരസംസ്ഥാനങ്ങളിലെയും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ സമീപ ജില്ലകളിലെ പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ അഭിലാഷാണ് പ്രതിയെന്ന് പോലീസിന് വ്യക്തമാകുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ എറണാകുളം നോർത്ത് മേൽപ്പാലത്തിന് സമീപമുള്ള ലോഡ്ജിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.





























