ബംഗളുരു : ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബംഗളൂരു ബൃഹത് മുന്‍സിപ്പല്‍ കോർപറേഷന്‍. രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവം. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രിയും വ്യക്തമാക്കി. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെ നിന്ന് 57 യാത്രക്കാരാണ് ബംഗളൂരുവില്‍ എത്തിയത്. ഇതിൽ 10 പേരുടെ വിലാസം കണ്ടെത്താനായിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നു വരികയാണ്.
ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ഗൗരവ് ഗുപ്ത അറിയിച്ചു. കര്‍ണാടകയിൽ രണ്ട് പുരുഷന്മാരിലാണ് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ദക്ഷിണാഫ്രിക്കൻ പൗരനും ഒരാൾ ഡോക്ടറുമാണ്.