കോന്നി : കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോന്നി ഇക്കോടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന സ്ഥലങ്ങളാണ് കോന്നി ഇക്കോടൂറിസം സെന്ററും അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും. കൊവിഡ് 19 ഏറ്റവും കൂടുതൽ വ്യാപിക്കുവാൻ സാധ്യതയുണ്ടായിരുന്ന സ്ഥലങ്ങളും ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളായിരുന്നു. എന്നാൽ ദിവസങ്ങളോളം ഇവ അടച്ചിട്ടതോടെ വരുമാന നഷ്ടം സംഭവിക്കുകയായിരുന്നു. ദിവസ വേതനക്കാരായ ആളുകളാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ജോലി ചെയ്തു വരുന്നത്. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ വേതനം നൽകിയിട്ടുണ്ടെന്നും ഡി എഫ് ഒ പറഞ്ഞു.