തിരുവനന്തപുരം : ഓണം അടുത്തതോടെ സംസ്ഥാനത്ത് മദ്യ കച്ചവടം കൂടുന്നു. ദിവസവും 10 ലക്ഷ്യത്തിലധികം മദ്യകച്ചവടമാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. പല സ്ഥലങ്ങളിലും പോലീസ് – എക്സൈസ് ഒത്താശയോടെയാണു കച്ചവടമെന്നും പരക്കെ ആരോപണമുണ്ട്. മദ്യക്കച്ചവടക്കാരുടെയും സ്പിരിറ്റിൽ കളർ കലക്കി വിൽക്കുന്നവരുടെയും പേരും വിലാസവും ഉള്‍പ്പെടെ മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതാണ്. ഡിജിപിക്കും എക്സൈസ് കമ്മിഷണർക്കും ഇതിന്റെ പകർപ്പും ലഭിച്ചു. ഇതു തടഞ്ഞില്ലെങ്കിൽ ഓണക്കാലത്തു മദ്യദുരന്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് ഏജൻസികളും നൽകിയിട്ടുള്ളതാണ്.
ഗോവയിൽ നിന്നു കേരളത്തിലേക്കാണ് കുടുതല്‍ മദ്യം എത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ തീരദേശ മേഖലയിൽ മദ്യമെത്തിക്കുന്നത് ഒരേ സംഘമാണ്. അഞ്ചുതെങ്ങ്, മുതലപ്പൊഴി, കഠിനംകുളം, പെരുമാതുറ, വേളി, വിഴിഞ്ഞം എന്നിവിടങ്ങളിൽ ബോട്ടിൽ നിന്നു കരയിൽ മദ്യമെത്തിക്കുന്നതായി ഇന്റലിജൻസ് കണ്ടെത്തി. കടലിൽ പോയി അതിരാവിലെ മടങ്ങിയെത്തുന്നവരെ ലക്ഷ്യമിട്ടാണു കച്ചവടം നടത്തുന്നത്. റൂറൽ എസ്പിയുടെ ഓഫിസ് ജീവനക്കാരൻ എന്നറിയപ്പെടുന്ന വ്യക്തിക്കു 3 കാറും 20 സ്കൂട്ടറും വിതരണക്കാരുമുണ്ട്. ബാറും ലൈസൻസുമില്ലാതെ 10 ലക്ഷം രൂപയ്ക്കു മുകളിലാണു കഠിനംകുളം , വേളി, അഞ്ചുതെങ്ങ് മേഖലകളിൽ മാത്രം കച്ചവടം നടക്കുന്നതെന്ന് എക്സൈസ് ഉന്നതർക്കു വിവരം ലഭിച്ചു.



























