ഡെയ്ർ അൽ-ബലാ: ഗാസയിൽ ഇസ്രയേൽ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോൻ ചാരിയറ്റി’ൽ ശനിയാഴ്ച രാത്രിമാത്രം 103 പേർ മരിച്ചു. മരിച്ചവരിൽ മുപ്പതോളംപേർ കുട്ടികളാണ്. വടക്കൻ ഗാസയിൽ ആക്രമണം ശക്തിപ്പെട്ടതോടെ ഇവിടത്തെ പ്രധാന ആശുപത്രിയായ ഇൻഡൊനീഷ്യൻ ഹോസ്പിറ്റൽ അടയ്ക്കേണ്ടിവന്നു. ഖാൻ യൂനുസിലും സമീപപ്രദേശത്തുമായിനടന്ന വ്യോമാക്രമണങ്ങളിൽമാത്രം രണ്ടുദിവസത്തിനിടയിൽ 48 പേരാണ് മരിച്ചത്. ജബലിയ അഭയാർഥിക്യാമ്പിലുണ്ടായ രണ്ടാക്രമണങ്ങളിലായി 19 പേരും മരിച്ചു. വടക്കൻ ഗാസയിൽ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് പൂട്ടിയ ഇൻഡൊനീഷ്യൻ ആശുപത്രി.
അതേസമയം ഹമാസിനുനേരേയാണ് ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. സാധാരണക്കാർ പാർക്കുന്നയിടങ്ങളിൽ ഇവർ തങ്ങുന്നതാണ് ഇത്രയധികം മരണങ്ങൾക്കിടയാക്കുന്നതെന്നും അവകാശപ്പെട്ടു. ഗാസയുടെ തെക്കുഭാഗത്തേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചശേഷം പ്രദേശത്തിന്റെയും സഹായവിതരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയാണ് ‘ഓപ്പറേഷൻ ഗിദയോൻ ചാരിയറ്റി’ന്റെ ലക്ഷ്യം. അതേസമയം, ഇസ്രയേലും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം വീണ്ടും കനത്തു. ഞായറാഴ്ച ഹൂതികളയച്ച മിസൈൽ തടഞ്ഞെന്ന് ഇസ്രയേൽ അറിയിച്ചു. ടെൽ അവീവിലെ വിമാനത്താവളം ലക്ഷ്യമാക്കി ഒരു ശബ്ദാതിവേഗ മിസൈലുൾപ്പെടെ രണ്ട് മിസൈൽ അയച്ചതായും ആക്രമണം ലക്ഷ്യം കണ്ടതായും വിമതർ അവകാശപ്പെട്ടു.





























