തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി ഒരുക്കിയ അയൽക്കൂട്ടം ഇൻഷുറൻസ് പദ്ധതി വൻ വിജയത്തിലേക്ക്. 2020-21 കാലയളവിൽ ആരംഭിച്ച ഈ പദ്ധതിക്ക് കീഴിൽ ഇതിനോടകം 11.28 ലക്ഷം പേരാണ് അംഗങ്ങളായിട്ടുള്ളത്. മന്ത്രി എം.ബി രാജേഷ് ആണ് ഇത് സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. എൽഐസിയുടെയും, സംസ്ഥാന ഇൻഷുറൻസ് കോർപ്പറേഷന്റെയും പങ്കാളിത്തത്തോടെയാണ് അയൽക്കൂട്ട ഇൻഷുറൻസ് പദ്ധതിക്ക് രൂപം നൽകിയത്.
അംഗത്തിന് സ്വാഭാവിക മരണമോ, അപകടമരണമോ സംഭവിച്ചാൽ ആശ്രിതർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. 18 വയസ് മുതൽ 74 വയസ് വരെയുള്ളവർക്ക് പോളിസി നേടാവുന്നതാണ്. 174 രൂപയാണ് വാർഷിക പ്രീമിയം തുകയായി അടയ്ക്കേണ്ടത്. അതേസമയം, അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാൽ പോളിസി തുകയ്ക്കൊപ്പം അപകട ആനുകൂല്യമായ 25,000 രൂപയും ലഭിക്കുന്നതാണ്. സിഡിഎസ് തലത്തിൽ റിസോഴ്സ് പേഴ്സണായി പ്രവർത്തിക്കുന്ന ബീമമിത്ര വഴിയാണ് പ്രീമിയം സമാഹരിക്കുന്നത്. ഇതിനോടൊപ്പം പുതിയ അംഗങ്ങളെ ചേർക്കുന്നതും, പോളിസി പുതുക്കുന്നതും ഉൾപ്പെടെയുള്ള ചുമതലകൾ ബീമമിത്രയ്ക്കാണ്.