ജയ്പൂര്‍ : ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം. രാജസ്ഥാനിലെ ജോധ്‌പൂരിലെ ലോഡ്ത ഗ്രാമത്തിലെ ദെച്ചു മേഖലയിലെ ഒരു ഫാം ഹൗസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാകിസ്ഥാനില്‍ നിന്ന് കുടിയേറിയ ഹൈന്ദവ കുടുംബം ഭില്‍ സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്. ബുദ്ധറാം ഭില്‍ (75), ഭാര്യ അന്തര ദേവി, മകന്‍ രവി (31), പെണ്‍മക്കളായ ജിയ (25), സുമന്‍ (22) നാല്‍പ്പതുകാരിയായ മറ്റൊരു സ്ത്രീ, അഞ്ച് കുട്ടികള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള വിഷമാണ് ഉള്ളില്‍ച്ചെന്നതെന്ന് വിശദപരിശോധന ഫലം വന്നതിന് ശേഷം മാത്രമെ അറിയാന്‍ കഴിയു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം പോലീസ് അതിക്രമവും കുടുംബപരമായ പ്രശ്നങ്ങളുമാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചു കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പും സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ ജീവനോടെ അവശേഷിക്കുന്ന കേവല്‍ റാം എന്നയാളെ ചുറ്റിപ്പറ്റിയാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഇയാളുമായി അകന്നു കഴിയുന്ന ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. മരിച്ച ബുദ്ധറാമിന്‍റെ മകനാണ് കേവല്‍.
2015ലാണ് പാകിസ്ഥാനില്‍ നിന്ന് ഈ കുടുബം രാജസ്ഥാനിലെത്തുന്നത്. ഇവിടെ ഭൂമി വാടകയ്‌ക്കെടുത്ത് കൃഷി ചെയ്തു വരികയായിരുന്നു. കുടുംബത്തില്‍ കൂട്ടമരണം നടന്ന സമയത്ത് താന്‍ പാടത്തിന് കാവലിരിക്കുകയായിരുന്നുവെന്നാണ് കേവല്‍ റാം പറയുന്നത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയില്‍ കാണുന്നതെന്നും ഇയാള്‍ പറയുന്നു.
‘ഞങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് ഇന്ത്യയിലേക്കെത്തിയത് എന്നാല്‍ ഇവിടെയും അതിന് ഭീഷണി ഉയരുകയാണ്’ എന്നും ആത്മഹത്യാകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ മറ്റ് കുടിയേറ്റ കുടുംബങ്ങളാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ പോലീസ് പീഡനം സംബന്ധിച്ച് പരാമര്‍ശം ഉള്ളതിനാല്‍ അന്വേഷണത്തില്‍ ഇവരെ വിശ്വസിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
































