തിരുവനന്തപുരം : ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്ററാണ് ദേശീയപാത. കാരോട് മുതൽ തലപ്പാടിവരെ പോകുമ്പോൾ കാറിന് ടോൾ 1650 രൂപയാകും. തിരിച്ചുവരുമ്പോഴും അത്രയും നൽകണം. ബസിനും മറ്റ് വാഹനങ്ങൾക്കും ഇതിലും കൂടും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ഉണ്ടാവുക. ഓരോ 60 കിലോമീറ്ററിലും ടോൾബൂത്ത് ആകാമെന്നാണ് ചട്ടം.
നിലവിൽ തിരുവല്ലത്തെ ടോൾ പ്ലാസയിൽ കാറിനു ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്ലൈഓവറുകൾകൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവിൽടോൾ കൂടുതൽ. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്പാലങ്ങൾ, ബൈപ്പാസ് എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് ദേശീയപാതയുടെ നിർമ്മാണം. പാതയെക്കാൾ കൂടുതൽ പണം പാലംനിർമ്മാണത്തിന് വേണ്ടിവരും





























