തൃശൂർ : കേരളത്തിൽ ബി.ജെ.പിക്ക് ഇടം സൃഷ്ടിക്കലാണോ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ ജോലിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എൻ.ഡി.എ മിക്ക മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ജയരാജൻ പറയുന്നത്. അതിനർത്ഥം അത്രയും ലോക്‌സഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്. ഇതിനാണോ ജയരാജൻ എൽ.ഡി.എഫ് കൺവീനറായി തുടരുന്നത്? സി.പി.എം – ബി.ജെ.പി ധാരണയുണ്ടെന്നത് വ്യക്തമാണ്. കരുവന്നൂരിൽ ഇ.ഡി അന്വേഷണത്തിലെ മെല്ലെപ്പോക്ക് അതിനൊരു ഉദാഹരണമാണ്.
സി.പി.എമ്മിന്റെ ജില്ലയിലെ മുഴുവൻ നേതാക്കളുടെ തലയിലും ഇ.ഡി തൂങ്ങിനിൽക്കുകയാണ്. പക്ഷേ ആരെയും അറസ്റ്റ് ചെയ്യില്ല..മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ രണ്ട് സ്റ്റാറ്റ്യൂട്ടറി ബോഡികൾ കണ്ടെത്തിയ ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ എസ്.എഫ്.ഐ.ഒയ്ക്ക് എട്ട് മാസം വേണമെന്ന് പറഞ്ഞതിൽ തന്നെ ധാരണ മണത്തിരുന്നു. ഇപ്പോൾ എസ്.എഫ്.ഐ.ഒ അന്വേഷണം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു.





























