തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലും ഇരട്ടവോട്ടുകൾ കണ്ടെത്തി തടയാൻ യു.ഡി.എഫ്. മുന്നൊരുക്കം തുടങ്ങി. കഴിഞ്ഞ പാർലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ നടത്തിയ ശ്രമം ഗുണംചെയ്തതിനാലാണ് നീക്കം. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ആറ്റിങ്ങൽ മണ്ഡലത്തിലാണ് നടപടി തുടങ്ങിയത്. 1.72 ലക്ഷം വോട്ടർമാരുടെ ഇരട്ടിപ്പാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്തിയത്. ഇക്കാര്യം പട്ടികസഹിതം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഒരേവ്യക്തിക്ക് ഒന്നിലേറെ വോട്ടുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്. ഇത് സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് പട്ടിക തയ്യാറാക്കി. അന്നത് എല്ലാമണ്ഡലങ്ങളിലും വേണ്ടത്ര ഉപയോഗിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. എന്നാൽ, ആറ്റിങ്ങലിൽ അടൂർ പ്രകാശ് പരമാവധി ഉപയോഗിച്ചു. 1.12 ലക്ഷം ഇരട്ടവോട്ടുകളാണ് ആറ്റിങ്ങലിൽ കണ്ടെത്തിയത്. ഇതിൽ 30,000-ത്തോളം വോട്ടുകൾ കമ്മിഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കി. ഇതിനാലാണ് ഇത്തവണയും വോട്ടർമാരുടെ ശുദ്ധീകരണം നേരത്തെ തുടങ്ങിയത്.



























