കൊല്ലം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച വിഷയത്തിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരേ പ്രത്യക്ഷസമരത്തിന് സി.ഐ.ടി.യു. പുതിയ മാതൃകയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മേയ് മുതൽ പ്രാവർത്തികമാക്കുമെന്നാണ് ഗതാഗതവകുപ്പ് പറയുന്നത്. അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സി.ഐ.ടി.യു. രംഗത്തെത്തിയതാണ് പോര് മുറുകാൻ കാരണം. ദിവസം 50 പേർക്കുമാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന പരിഷ്കാരം സി.ഐ.ടി.യു. അടക്കമുള്ള സംഘടനകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി പിൻവലിച്ചിരുന്നു. തത്കാലം പിൻവലിച്ചെങ്കിലും പരിഷ്കരണനടപടിയുമായി മുന്നോട്ടു പോകാനാണ് മന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ചേർന്ന ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന കൺവെൻഷനിൽ മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമർശനമുയർന്നു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി കുത്തകകൾക്ക് പരവതാനി വിരിക്കുകയാണെന്ന് വിമർശനമുണ്ടായി. കേരളത്തിൽ കൃത്യമായി നടന്നുകൊണ്ടിരുന്ന ഡ്രൈവിങ് ടെസ്റ്റിനെപ്പറ്റി സമൂഹത്തിനു മുന്നിൽ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നത് മന്ത്രിതന്നെയാണ്. ഗതാഗതമന്ത്രിയായി കെ.ബി.ഗണേഷ്‌കുമാർ ചുമതല ഏറ്റെടുത്തശേഷമാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നതെന്നും കൺവെൻഷൻ ആരോപിക്കുന്നു.





























