പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വിവിധ റോഡുകളിൽ നവീകരണം നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത തടസ്സം പതിവാകുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ട റിങ് റോഡ്, അബാൻ ജംഗ്ഷന്‍, കെ.എസ്.ആർ.ടി.സി ജംഗ്ഷന്‍, സ്വകാര്യ ബസ് സ്റ്റാന്‍റ് ഭാഗം തുടങ്ങിയ മേഖലകളിലെല്ലാം ഗതാഗത കുരുക്ക് പതിവാണ്. സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് അബാൻ ജംഗ്ഷന്‍ വരെയെത്താൻ രണ്ടു കിലോമീറ്റർ പോലുമില്ലെന്നിരിക്കെ പലപ്പോഴും ഈ ദൂരം പിന്നിടാൻ അര മണിക്കൂറോളം സമയമെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
അബാൻ ജംഗ്ഷനില്‍ മേൽപാലത്തിന്‍റെ പണികൾ ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ ഗതാഗതക്കുരുക്കാണ് ഇപ്പോഴും തുടരുന്നത്. മേൽപാലം നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുകൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്തതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന്‍റെ പ്രധാന കാരണം. സ്വകാര്യ ബസ് സ്റ്റാന്‍റിൽ നിന്നുള്ള വാഹനങ്ങൾ അബാൻ ജംഗ്ഷന്‍ വഴി പോയിരുന്നതിന് പകരം ഇപ്പോൾ കെ.എസ്.ആർ.റ്റി.സി റോഡ് വഴിയാണ് പോകുന്നത്. ഇത് മിനി സിവിൽ സ്റ്റേഷന് മുന്നില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നു വരുന്ന വാഹനങ്ങൾ അബാൻ ജംഗ്ഷനില്‍ നിന്നും കുമ്പഴ ഭാഗത്തേക്ക് പോകാൻ കഴിയാത്തതിനാൽ മിക്ക വാഹനങ്ങളും സെൻട്രൽ ജംഗ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്. ഇതും തിരക്ക് വർധിപ്പിക്കുന്നു. റോഡ് താൽക്കാലികമായെങ്കിലും അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ ഒരു പരിധി വരെ നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ കഴിയും. സ്റ്റേഡിയം ഭാഗത്ത് നിന്ന് കുമ്പഴ ഭാഗത്തേക്ക് പോകാനുള്ള കല്ലറക്കടവ് – കണ്ണങ്കര റോഡിന്‍റെ വീതി കുറവും വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. റ്റി.കെ റോഡിൽ കുമ്പഴ ഭാഗത്തും മിനി സിവിൽ സ്റ്റേഷൻ മുതൽ അബാൻ ജംക്‌ഷൻ വരെയുള്ള ഭാഗത്തും ഓടയുടെ പണി നടക്കുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നു.






























