ഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ് നിലപാട് കേന്ദ്രസർക്കാർ തേടി. എന്നാൽ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് മറുപടി നൽകിയെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു നിയമനടപടിയായിട്ട് മാത്രമേ വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബിൽ കാണാൻ കഴിയുകയുള്ളൂവെന്ന് കെസി വേണുഗോപാൽ.
ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താനുള്ള പരിശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആർഎസ്എസിന് എന്തുമാകാം. മറ്റുള്ളവർക്ക് ഒന്നും പാടില്ല. അവരെ നിയന്ത്രിക്കാൻ നിയമം വേണം. ഇത് എന്ത് ന്യായമാണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകും. അങ്ങനെ എതിർപ്പ് മറികടന്ന് ബില്ല് കൊണ്ടുവരാൻ കേന്ദ്രം നോക്കട്ടെയെന്നും അപ്പോൾ കാണാമെന്നും അദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ബില്ലിനെകുറിച്ചല്ല പറഞ്ഞത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.




























