ഒന്റാറിയോ : കാനഡയിലെ ഒന്റാറിയോയിൽ ഉറക്കത്തിനിടെ മുഖത്ത് വവ്വാൽ വന്നിരുന്ന സംഭവത്തിന് ദിവസങ്ങൾക്കുശേഷം 11 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. 2024-ൽ നടന്ന ഈ സംഭവം അടുത്തിടെയാണ് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ ഇരിക്കുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും കടിയോ പോറലോ കണ്ടെത്താനായിരുന്നില്ല. ഉറക്കത്തിനിടയില്‍ മൂക്കിലും വായയിലുമായി വവ്വാല്‍ ഇരിക്കുന്നത് കണ്ട് കുട്ടി ഞെട്ടിയുണരുകയും അതിനെ മുഖത്ത് നിന്ന് തട്ടിമാറ്റുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വവ്വാലിനെ ഒരു പാത്രത്തിലാക്കി വീടിന് പുറത്തുവിട്ടു.
കുട്ടിയുടെ ശരീരത്തില്‍ കടിയേറ്റതോ പോറലേറ്റതോ ആയ പാടുകള്‍ ഇല്ലായിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ അന്ന് വൈദ്യസഹായം തേടിയില്ല. എന്നാല്‍ 19 ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് തരിപ്പും മരവിപ്പും വന്നു. മുഖത്ത് വീക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇത് ബെല്‍സ് പാള്‍സി ആണെന്ന് തെറ്റിദ്ധരിച്ച് മരുന്ന് നല്‍കി വിട്ടയക്കുകയായിരുന്നു.






























